Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

ദരിദ്ര ഭവന വൈദ്യുതീകരണം: കേന്ദ്ര പദ്ധതി നടത്തിപ്പില്‍ സംസ്ഥാനം വീഴ്ച വരുത്തി

കണ്ണൂര്‍: ദാരിദ്യ്രരേഖക്ക് താഴെയുള്ളവരുടെ വീടുകള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി. രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന സംസ്ഥാനതല അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യമായ ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ കുറ്റം
കരാറുകാരില്‍ ചുമത്തി.
മലബാറിലെ ആറു ജില്ലകളില്‍ ഒന്നര വര്‍ഷത്തിനകം വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2010 മാര്‍ച്ചില്‍ 115 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. വിനിയോഗിച്ച തുകയാവട്ടെ 20 കോടി രൂപ മാത്രം. മലപ്പുറം-3263.46 ലക്ഷം രൂപ, കോഴിക്കോട്-1692.93 ലക്ഷം, കണ്ണൂര്‍-1971.40 ലക്ഷം, വയനാട്-1433.44 ലക്ഷം, പാലക്കാട്-1635.40 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. ആറു ജില്ലകളില്‍ 592 ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടതില്‍ 14 ഗ്രാമങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. 38517 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കാനായിരുന്നു ലക്ഷ്യം.
എന്നാല്‍, ഊര്‍ജ സഹമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കഴിഞ്ഞമാസം ഏതാനും കണക്ഷന്‍ നല്‍കിയതല്ലാതെ മറ്റെവിടെയും നടപ്പായില്ല. 1128 ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കാനുള്ള തുക വകയിരുത്തിയിരുന്നു. 23 എണ്ണം മാത്രമാണ് സ്ഥാപിക്കാന്‍ കഴിഞ്ഞത്. 900 കി.മീ. 11 കെ.വി ലൈനും 427 കി.മീ. ത്രീഫേസ് ലൈനും ലക്ഷ്യമിട്ടതില്‍ പൂര്‍ത്തിയായത് 82 കി.മീ. 11 കെ.വി ലൈനും 43 കി.മീ. ത്രീഫേസ് ലൈനും മാത്രം.
മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് പദ്ധതി നിര്‍വഹണത്തില്‍ ഏറ്റവും പിറകിലെന്ന് ഞായറാഴ്ച കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ അവലോകനത്തില്‍ വെളിപ്പെടുത്തി.
അരീക്കോട്-ആറ്, കൊണ്ടോട്ടി-ആറ്, കുറ്റിപ്പുറം-ഒന്ന്, മലപ്പുറം-അഞ്ച്, മങ്കട-മൂന്ന്, നിലമ്പൂര്‍-11, പെരിന്തല്‍മണ്ണ-10, പെരുമ്പടപ്പ്-രണ്ട്, പൊന്നാനി-മൂന്ന്, താനൂര്‍-നാല്, തിരൂര്‍-നാല്, തിരൂരങ്ങാടി-ആറ്, വെങ്ങര-ആറ്, വണ്ടൂര്‍-10 എന്നിങ്ങനെയാണ് മലപ്പുറം ജില്ലയില്‍ വിവിധ മേഖലകളില്‍ പദ്ധതി നടപ്പാക്കുന്ന ഗ്രാമങ്ങള്‍. 2010 മാര്‍ച്ച് 10നാണ് മലപ്പുറം ഉള്‍പ്പെടെ ആറു ജില്ലകള്‍ക്കും ഫണ്ട് അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍-16, ഇരിട്ടി-10, കൂത്തുപറമ്പ്-ഒമ്പത്, പയ്യന്നൂര്‍-19, പേരാവൂര്‍-10, തളിപ്പറമ്പ്-13, തലശ്ശേരി-ഒന്ന് എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുന്ന ഗ്രാമങ്ങള്‍.
വൈദ്യുതി ബോര്‍ഡാണ് ആറു ജില്ലകളിലെയും പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി. ടേണ്‍ കീ ടെന്‍ഡര്‍ വിളിച്ച് കെ.എസ്.ഇ.ബി പ്രവൃത്തികള്‍ നല്‍കുകയായിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്താനും പുരോഗതി വിലയിരുത്താനും ത്രിതല മോണിറ്ററിങ് സംവിധാനം പദ്ധതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. നിര്‍വഹണ ഏജന്‍സി, ഗ്രാമീണ വൈദ്യുതീകരണ കോര്‍പറേഷന്‍, ഊര്‍ജ വകുപ്പ് എന്നിവയുടെ ചുമതലയിലാണ് ത്രിതല സംവിധാനം പ്രവര്‍ത്തിക്കേണ്ടത്. മലബാറിലെ പദ്ധതികളുടെ കാര്യത്തില്‍ ആദ്യതല ഉത്തരവാദിത്തങ്ങള്‍ നിര്‍വഹണഏജന്‍സിയായ കെ.എസ്.ഇ.ബിക്കാണ്. വീഴ്ചയുടെ തുടക്കവും ഇവിടെതന്നെ. ഗ്രാമ വൈദ്യുതീകരണ കോര്‍പറേഷനും (ആര്‍.ഇ.സി) കടമകള്‍ നിറവേറ്റിയില്ല.
മൂന്നാംതല പരിശോധനയില്‍ കാസര്‍കോട് ജില്ലയിലെ പാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലാണ് മന്ത്രാലയത്തിനുവേണ്ടി മന്ത്രി കെ.സി. വേണുഗോപാല്‍ സന്ദര്‍ശനം നടത്തിയത്. മലപ്പുറം ജില്ലയിലെ കരാറുകാരന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മേയ് 31നകം പൂര്‍ത്തിയാക്കാന്‍ മറ്റു ജില്ലകളിലെ കരാറുകാര്‍ക്ക് അന്ത്യശാസനവും നല്‍കി.

No comments:

Discuss