Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 March 2012

ഈ ചരിത്രപ്രദര്‍ശനം എന്റെ ആയുസ്സിന്റെ പുസ്തകം

വൈദ്യനും കൃഷിക്കാരനുമായിരുന്ന നീലമ്പേരൂര്‍ കുന്നത്ത് വീട്ടില്‍ ജി. ഭാസ്‌കരന്‍പിള്ള സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടുണ്ടാവില്ല താനീ കാത്തുവെക്കുന്ന താളിയോലകളും പുസ്തകങ്ങളും അപൂര്‍വരേഖകളും സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടികോണ്‍ഗ്രസ്സിലെ പ്രധാന കാഴ്ചയാവുമെന്ന്. മകന്‍ ആനന്ദക്കുട്ടനിലൂടെ അത് ലോകം കണ്ടുപഠിക്കുകയും വിസ്മയിക്കുകയും ചെയ്യുമ്പോള്‍ ഒരു കുടുംബത്തിന്റെ ഏകാഗ്രമായ തപസ്യയുടെ കഥ ചുരുള്‍ നിവരുന്നു.

കോഴിക്കോട്ട് നടക്കാന്‍ പോകുന്ന പാര്‍ട്ടികോണ്‍ഗ്രസ്സിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നായ ചരിത്രപ്രദര്‍ശനത്തിന്റെ മുഖ്യശില്പി ആനന്ദക്കുട്ടനാണ്. മൂന്നര മണിക്കൂറിലധികം സമയംകൊണ്ട് കണ്ടുതീര്‍ക്കാവുന്ന ഈ പ്രദര്‍ശനത്തില്‍ അപൂര്‍വ കാഴ്ചകളുടെ മുക്കാല്‍ഭാഗവും ആനന്ദക്കുട്ടന്റെ സ്വകാര്യ ശേഖരത്തിലുള്ളതാണ്. ബാക്കിയുള്ളവ മാസങ്ങളുടെ അധ്വാനം കൊണ്ട് അദ്ദേഹം ശേഖരിച്ചവയും. മുന്നൂറ് വര്‍ഷം മുമ്പുള്ള ബാലചികിത്സയെക്കുറിച്ചുള്ള താളിയോല ഗ്രന്ഥവും 1891-ല്‍ അച്ചടിച്ച 'ഹരിശ്ചന്ദ്രശതകം', മണിപ്രവാളവും മുതല്‍ സ്റ്റീഫന്‍ സ്​പില്‍ബര്‍ഗിന്റെ 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്' സിനിമ വരെ ഈ ശേഖരത്തിലുണ്ട്. ചരിത്രരേഖകള്‍, ഗവേഷണ രേഖകള്‍, ഫോട്ടോകള്‍, 'മാതൃഭൂമി'യടക്കമുള്ള പത്രമാസികകളുടെ ഏറ്റവും പഴയ കോപ്പികള്‍, ഫാസിസത്തിനെതിരായ മുപ്പതോളം സിനിമകള്‍..... ആനന്ദക്കുട്ടന്റെ ശേഖരം നീളുന്നു.

മലയാളം അക്കം ഉപയോഗിച്ച പഴയ മൂന്നാം ക്ലാസ് കണക്ക് പുസ്തകവും ഇ.എം.എസ്. എഴുതിത്തുടങ്ങിയ 'ഉണ്ണിനമ്പൂതിരി'യുടെ നിരവധി ലക്കങ്ങളുമുണ്ട്.

1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ചപ്പോള്‍ എം.എന്‍. റോയി അടക്കമുള്ള ഏഴുപേര്‍ ഒപ്പിട്ട രേഖയുടെയും ഡിസംബര്‍ 15ന് ആദ്യയോഗം കൂടിയതിന്റെയും കോപ്പിയുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എ.കെ.ജി. പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണരൂപവും വായിക്കാം.

''പാര്‍ട്ടി എന്നെ ഈ ചുമതല ഏല്പിച്ചപ്പോള്‍ ആദ്യമൊരു അമ്പരപ്പുണ്ടായിരുന്നു. കൃഷിവകുപ്പില്‍ നിന്ന് വിരമിച്ച എനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു അത്. കെ.എന്‍. ഗണേശിന്റെ നിര്‍ദേശങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ഞാന്‍ തിരിച്ചുപോയത് വര്‍ഷങ്ങളായി അച്ഛന്‍ സൂക്ഷിച്ചുവെച്ച രേഖകളിലേക്കും ഞാന്‍ ശേഖരിച്ചുവെച്ച വസ്തുതകളിലേക്കുമായിരുന്നു. സഹായത്തിന് എം.ജി. യൂണിവേഴ്‌സിറ്റിയിലെ എം.ഫില്‍ വിദ്യാര്‍ഥിയായ മകള്‍ രേണുവും കൂടി. നാലുമാസം രാവ്പകലില്ലാതെ അധ്വാനിച്ചു. എന്റെയും അച്ഛന്റെയും ആയുസ്സിന്റെ സമ്പാദ്യങ്ങളാണിവ'' -ആനന്ദക്കുട്ടന്‍ പറഞ്ഞു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം തീരുമ്പോള്‍ ആനന്ദക്കുട്ടനും വലിയൊരു ചരിത്രത്തിന്റെ ഭാഗമാവുകയാണ്; ഒരു മഹാകാലത്തിന്റെ ചരിത്രം ചെറിയ കുടക്കീഴില്‍ ചേര്‍ത്തുവെച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെ.

No comments:

Discuss