പാലാഴിയില്‍നിന്ന് നഗരത്തിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതപൂര്‍ണമാവുന്നു. ബസ്സുകള്‍ എണ്ണത്തില്‍ കുറയുന്നതും ട്രിപ്പ് മുടക്കുന്നതും റൂട്ട് മാറ്റി ഓടുന്നതുമാണ് യാത്രക്കാരെ വട്ടം കറക്കുന്നത്.
പാലാഴി ഭാഗത്തുനിന്ന് സാധാരണക്കാരന് നഗരത്തിലെത്തണമെങ്കില്‍ ചില്ലറ മെയ്‌വഴക്കമൊന്നും പോര. ബസ്സില്‍ ചാടിക്കയറാനറിയണം. ബസ്സില്‍ ഒറ്റക്കാലില്‍ നില്‍ക്കാനറിയണം. കമ്പിയില്‍ പിടിക്കാനെത്തിയില്ലെങ്കില്‍ പൊക്കമുള്ളവര്‍ക്കിടയില്‍ ഞെരുങ്ങി ശ്വാസം കിട്ടാതാവുന്ന അവസ്ഥയില്‍നിന്ന് സ്വയം സംരക്ഷിക്കണം. ലക്ഷ്യസ്ഥാനത്തിറങ്ങണമെങ്കില്‍ ഒന്നോ രണ്ടോ സ്റ്റോപ്പ് മുമ്പേ എഴുന്നേറ്റ് വാതില്‍ ലക്ഷ്യമാക്കി നീങ്ങണം.
ഒന്നോ രണ്ടോ ദിവസമല്ല വര്‍ഷം മുഴുവന്‍ പാലാഴിക്കാരുടെ അവസ്ഥ ഇതാണ്. രാവിലെയും വൈകിട്ടുമാണ് സ്ഥിതി ഗുരുതരമാവുന്നത്. നഗരത്തെ ആശ്രയിക്കുന്നവരാണ് ഈ പ്രദേശത്തുള്ളവരില്‍ ഏറെയും. ഓഫീസുകളില്‍ ജോലിക്ക് പോവുന്നവരും സ്‌കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥികളും കടകളില്‍ ജോലി ചെയ്യുന്നവരും തൊഴിലാളികളും എല്ലാം ഉള്‍പ്പെടെ വന്‍ ജനാവലിയാണ് രാവിലെ ഓരോ ബസ്‌സ്റ്റോപ്പിലും എത്തുന്നത്. എന്നാല്‍ ആകെയുള്ളത് പത്തോളം ബസ്സുകള്‍ മാത്രവും. അതില്‍ കയറിപ്പറ്റാനുള്ള സാഹസം... അതാണ് മിക്ക പാലാഴിക്കാരുടെയും രാവിലത്തെ പ്രധാന എക്‌സര്‍സൈസ്.
പാലാഴിയില്‍നിന്ന് യാത്ര തുടങ്ങുന്ന ബസ്സുകള്‍ ആദ്യത്തെ നാലഞ്ച് സ്റ്റോപ്പുകള്‍ പിന്നിടുമ്പോഴേക്കുംതന്നെ നിറഞ്ഞുകവിഞ്ഞിരിക്കും. ഇരിക്കുന്നവര്‍ക്കും ഞെരുങ്ങി നില്‍ക്കുന്നവര്‍ക്കും പുറമേ, വാതിലില്‍ തൂങ്ങിപ്പിടിച്ചും ഏറെപ്പേരുണ്ടാവും. പിന്നീടുള്ള സ്റ്റോപ്പുകളില്‍ പലതിലും ആളെ ഇറക്കാനില്ലെങ്കില്‍ ബസ്സ് നിര്‍ത്തില്ല. നിര്‍ത്തിയാലും ആര്‍ക്കും കയറാനാവില്ല. രാവിലെ എട്ടര മണിക്ക് ബസ്സ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഒമ്പതരയായാലും ബസ്സ് കിട്ടാത്ത അവസ്ഥ. ഓഫീസില്‍ സമയത്തിനെത്തേണ്ടവര്‍ പെടാപ്പാട് പെടേണ്ടി വരും. സ്വന്തമായി വാഹനമില്ലാത്തവര്‍ക്കാണ് ഈ ദുരിതമത്രയും.
ഇതിനിടെ പല ബസ്സുകളും റൂട്ട് കട്ട് ചെയ്യുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. സമയക്രമവും തെറ്റിക്കാറുണ്ട്. മത്സര ഓട്ടം നടത്തി രണ്ടു ബസ്സുകള്‍ ഒന്നിച്ചുപോയാല്‍ പിന്നെ അരമണിക്കൂറോളം കാത്തു നില്‍ക്കേണ്ടി വരും. പകല്‍ പതിനൊന്നു മണി മുതല്‍ രണ്ടു മണി വരെ ബസ്സുകള്‍ തീരെ കുറവാണ്. ചിലതെല്ലാം ആള്‍തിരക്കുള്ള മറ്റു റൂട്ടുകള്‍ തേടിപ്പോവും. കാര്യങ്ങള്‍ ക്രമത്തിലാക്കാന്‍ കാട്ടുകുളങ്ങര സ്റ്റോപ്പില്‍ പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിച്ചെങ്കിലും അത് ഏറെ നാള്‍ പ്രവര്‍ത്തിച്ചില്ല.
ബസ്സുകളുടെ നിരുത്തരവാദപരമായ സമീപനത്തെക്കുറിച്ച് പരാതിപ്പെട്ടാലും ഫലമുണ്ടാവാറില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്ത ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് നടപടി പ്രതീക്ഷിക്കാനുമാവില്ല.
ഓട്ടോറിക്ഷകള്‍ പതിവായുള്ള റൂട്ടല്ല ഇത്. നഗരത്തില്‍നിന്ന് വല്ലപ്പോഴും വരുന്ന ഓട്ടോകള്‍ തിരിച്ചുപോവുമ്പോള്‍ മാത്രമാണ് മിതമായ നിരക്കില്‍ യാത്രക്കാരെ കയറ്റുന്നത്. അത് കിട്ടണമെങ്കില്‍ ഭാഗ്യം വേണം. പാലാഴി അത്താണിക്കലിലും പാലയിലും മേത്തോട്ടുതാഴത്തും ഓട്ടോകള്‍ കിട്ടുമെങ്കിലും അവയ്ക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രാക്കൂലി നല്‍കണം. ദിവസവും യാത്ര ചെയ്യേണ്ടവര്‍ക്ക് ഇതിനെ എന്നും ആശ്രയിക്കാനാവില്ല.
No comments:
Post a Comment