Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

സ്വകാര്യമേഖലയുടെ ചൂഷണം തടയാന്‍ സര്‍ക്കാര്‍ ആശുപത്രികളെ മെച്ചപ്പെടുത്തണം -പി.കെ. ശ്രീമതി

കോഴിക്കോട്: സ്വകാര്യ ആശുപത്രികളുടെ ചൂഷണം തടയാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ മെച്ചപ്പെടുത്തണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യ മന്ത്രിയുമായ പി.കെ. ശ്രീമതി ടീച്ചര്‍.
സി.പി.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'കേരള

ആരോഗ്യ മേഖല പ്രതിസന്ധിയും പരിഹാരങ്ങളും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. എന്നാല്‍, 1990ന് ശേഷം സ്വകാര്യ ആശുപത്രികള്‍ വ്യാപകമാവുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും മരുന്നും മികച്ച സൗകര്യങ്ങളുമേര്‍പ്പെടുത്തിയാല്‍ സ്വകാര്യ മേഖലയുടെ കടന്നുകയറ്റം ഇല്ലാതാക്കാനാകും. മെഡിക്കല്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും വേണം.
ഇങ്ങനെയായാല്‍ ആരോഗ്യ രംഗത്തെ ഏത് വെല്ലുവിളിയെയും അതിജീവിക്കാനാകുമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. കേരളം രോഗാതുരമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര ആരോഗ്യനയം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ ആരോഗ്യമന്ത്രി വി.എം. സുധീരന്‍ പറഞ്ഞു.
ഭരണകക്ഷിയില്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ല ആരോഗ്യനയം. പ്രതിപക്ഷവുമായും ഈ രംഗത്തെ വിദഗ്ധരുമായും സംഘടനകളുമായെല്ലാം ചര്‍ച്ച നടത്തിയ ശേഷമായിരിക്കണം ഇത് തയാറാക്കേണ്ടത്. അങ്ങനെയുണ്ടാക്കുന്ന ആരോഗ്യ നയത്തിന് സര്‍ക്കാര്‍ മാറിയാലും തുടര്‍ച്ചയുണ്ടാവുകയും വേണം -സുധീരന്‍ പറഞ്ഞു.
നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളും പല പുതിയ രോഗങ്ങളുമെല്ലാം സംസ്ഥാനത്ത് തിരിച്ചുവരുകയാണ്. മാലിന്യം കുന്നുകൂടുന്ന അവസ്ഥ, വികസനത്തിന്റെ മറവില്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന വിനാശം, ഭക്ഷ്യവസ്തുക്കളിലെ മായം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനം, ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍, ജലസ്രോതസ്സുകളിലെ മലിനീകരണം തുടങ്ങി പലവിധ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പിന് മാത്രമായി ഇതിനെ നേരിടാനാവില്ല. ജലവിഭവം, പരിസ്ഥിതി, കൃഷി, തദ്ദേശ സ്വയംഭരണം, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ് -സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. ബി. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. അരവിന്ദന്‍ പ്രബന്ധം അവതരിപ്പിച്ചു. സ്വാഗതസംഘം മെഡിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ വി.വി. രാജ സ്വാഗതം പറഞ്ഞു.

No comments:

Discuss