Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 1 March 2012

നാരായണപ്പണിക്കര്‍ ചരിത്രമായി


നാരായണപ്പണിക്കര്‍  ചരിത്രമായി
ചങ്ങനാശേരി: കേരളത്തിന്റെ സാമൂഹികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സമുദായനേതാവ്  പി.കെ.നാരായണപ്പണിക്കര്‍ ചരിത്രമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്  ഒഴുകിയെത്തിയ പതിനായിരങ്ങള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കരുത്തനായ അമരക്കാരന്

പ്രാര്‍ഥനാപൂര്‍വം അന്ത്യയാത്രയേകി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
രാവിലെ എട്ടിന് വസതിയില്‍നിന്ന് എന്‍.എസ്.എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മുതല്‍ എത്തിത്തുടങ്ങിയ ആളുകളുടെ നീണ്ട നിര എല്ലാ കണക്കുകൂട്ടലിനുമപ്പുറമായിരുന്നു. എന്‍.എസ്.എസ് കോളജ് മൈതാനം നിറഞ്ഞു കവിഞ്ഞു.  കേരളത്തിന്റെ എല്ലാ പ്രദേശങ്ങളില്‍നിന്നും എത്തിയ സമുദായ അംഗങ്ങളെക്കൂടാതെ നാനാജാതി മതസ്ഥരും മണിക്കൂറുകളാണ് പൊരിവെയിലത്ത് വരിയായി നിന്നത്.
കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയകക്ഷി നേതാക്കളും പെരുന്നയിലേക്ക് രാവിലെമുതല്‍ എത്തിക്കൊണ്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമടക്കം നേതാക്കളും മന്ത്രിമാരും പെരുന്നയില്‍ എത്തി.
മൂന്നുമണിയോടെ  ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് അന്ത്യയാത്ര ആരംഭിച്ചു.
എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍ എന്നിവരും മക്കളായ പി.എന്‍.സതീഷ് കുമാര്‍, ഡോ.പി.എന്‍. ജഗദീഷ് കുമാര്‍, പി.എന്‍.രഞ്ജിത് കുമാര്‍, മരുമക്കളായ ദേവി, ഡോ. എസ്. സീതാലക്ഷ്മി, ഡോ.പി.ആര്‍.ഗോപിനാഥ് എന്നിവരും താലൂക്ക് കരയോഗം ഭാരവാഹികളും ജനപ്രതിനിധികളും  അകമ്പടിയായി.നഗരസഭാ കാര്യാലയത്തിന് മുന്നില്‍  നഗരസഭാംഗങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.  4.15ന് വാഴപ്പള്ളിയിലെ  വസതിയില്‍ മൃതദേഹം എത്തിച്ചതോടെ  അന്ത്യകര്‍മങ്ങള്‍ ആരംഭിച്ചു.
1798ാം നമ്പര്‍ വാഴപ്പള്ളി പടിഞ്ഞാറ് എന്‍.എസ്.എസ്  കരയോഗം പ്രസിഡന്റ് രാധാകൃഷ്ണപണിക്കര്‍, സെക്രട്ടറി ജയചന്ദ്രന്‍ എന്നിവര്‍ അന്ത്യചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മക്കളും കൊച്ചുമക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം 30ഓളംപേര്‍  കര്‍മങ്ങള്‍ നടത്തി.
 ലക്ഷ്മിവിലാസം വീടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി തയാറാക്കിയ ചിതയിലേക്ക് മൃതദേഹം എടുത്തപ്പോള്‍  ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി പൊലീസ് സേന ആകാശത്തേക്ക് വെടിയുതിര്‍ത്ത് ബ്യൂഗിള്‍ മുഴക്കി സല്യൂട്ട് ചെയ്തു. 5.15ന് മൂത്ത മകന്‍ സതീഷ് കുമാര്‍  ചിതയിലേക്ക് തീ പകര്‍ന്നതോട ഒരു യുഗാവാസനത്തിന്റെ പ്രതീതിയുമായി പുകച്ചുരുളുകള്‍ ആകാശത്തേക്കുയര്‍ന്നു. ആര്‍ക്കും തിരുത്തിക്കുറിക്കാനാകാത്ത ചരിത്രം അവശേഷിപ്പിച്ച് പി.കെ.നാരായണപ്പണിക്കര്‍ ഇനി ഓര്‍മ മാത്രമാകുന്നു.

No comments:

Discuss