
ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തെ വാര്‍ഫില്‍ മണ്ണടിഞ്ഞുകൂടുന്നത് മത്സ്യബന്ധനബോട്ടുകള്‍ക്ക് ഭീഷണിയാകുന്നു. ആഴക്കുറവ്മൂലം അടിഭാഗം മണല്‍ത്തിട്ടയിലിടിക്കാന്‍ തുടങ്ങിയതോടെ ബോട്ടുകള്‍ക്ക് സുരക്ഷിതമായി വാര്‍ഫില്‍ അടുക്കാനാകാത്ത സ്ഥിതിയാണ്. കൂടുതല്‍ ബോട്ടുകള്‍ ഒരേസമയം അടുപ്പിക്കാനായി നിര്‍മിച്ച പുതിയ വാര്‍ഫിലും ഇതേ അവസ്ഥയാണ്. പഴയ വാര്‍ഫ് തുറന്നുകൊടുത്തതിനുശേഷം ഇതുവരെയും ഇവിടെ മണല്‍ വാരി ആഴം കൂട്ടിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇപ്പോള്‍ നല്ല വേലിയേറ്റസമയത്ത് മാത്രമാണ് തുറമുഖത്ത് ബോട്ടുകള്‍ക്ക് സുരക്ഷിതമായി അടുക്കാനാകുന്നത്. മത്സ്യബന്ധന തുറമുഖത്ത് ബോട്ടുകള്‍ അടുപ്പിക്കുന്നതിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പുതിയ വാര്‍ഫിന് സമീപവും മണലടിഞ്ഞുകൂടിയതാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വേലിയേറ്റ സമയത്തുപോലും ഇവിടെ ചെറുബോട്ടുകള്‍ മാത്രമാണ് അടുപ്പിക്കാനാകുന്നത്.
അറുപത് അടിയിലധികം വലിപ്പമുള്ള 270-ഓളം ബോട്ടുകളും 100-ല്‍ അധികം ഇടത്തരം ബോട്ടുകളും 125-ഓളം ചെറു ബോട്ടുകളുമാണ് ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തെ ആശ്രയിക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയാലും വാര്‍ഫിലെ ആഴക്കുറവ് കാരണം വേലിയേറ്റമുണ്ടാകുന്നതുവരെ കാത്തിരുന്നാണ് വലിയ ബോട്ടുകള്‍ ഇപ്പോള്‍ കരയ്ക്കടുക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ ബോട്ട് വാര്‍ഫിലേക്ക് അടുപ്പിക്കുമ്പോള്‍ മണല്‍ത്തിട്ടയിലിടിച്ച് അടിഭാഗത്തെ ഇരുമ്പുപാളികള്‍ക്കും പ്രൊപ്പല്ലറിനും കേടുപാടുകള്‍ സംഭവിക്കുന്നത് പതിവായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവിടെ എട്ടു മീറ്ററിലധികം ആഴമുണ്ടെങ്കിലേ വലിയ ബോട്ടുകള്‍ക്ക് സുരക്ഷിതമായി കരയ്ക്കടുക്കാനാകൂ. ഇതിന്റെ പകുതി ആഴംപോലും ഇപ്പോള്‍ ഇവിടെയില്ല. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, എം.എല്‍.എ., ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്ന് ഹാര്‍ബര്‍ വികസന സമിതി പ്രസിഡന്റ് കരിച്ചാലി പ്രേമന്‍ പറഞ്ഞു. ബോട്ടുകള്‍ മണല്‍ത്തിട്ടയിലിടിച്ചുണ്ടാകുന്ന തകരാറുകള്‍മൂലം വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായി തൊഴിലാളികളും പറഞ്ഞു.
No comments:
Post a Comment