317 ദിവസത്തെ നരകജീവിതത്തിന് ശേഷം ബിജേഷ് നാട്ടിലെത്തിയപ്പോള്‍ ആഹ്ലാദം അണപ്പൊട്ടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ വന്നിറങ്ങിയ ബിജേഷിനെ സ്വീകരിക്കുവാന്‍........ അച്ചന്‍ ബാലകൃഷ്ണന്‍ നായര്‍, അമ്മ പ്രേമ, ഭാര്യ ബിജിഷ തുടങ്ങി ഒട്ടേറെ ബന്ധുക്കളും നാട്ടുകാരുമുണ്ടായിരുന്നു.
ബിജേഷിന്റെ തറവാട് വീടായ കൊളപ്പേരിയിലേക്കാണ് ആദ്യം പോയത്. അവിടെ വലിയച്ചന്‍ കുഞ്ഞിരാമന്‍ നായരും, അച്ഛമ്മ ലക്ഷ്മിഅമ്മയും മധുരം നല്കി സ്വീകരിച്ചു.
10 മാസം മുമ്പാണ് സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ ബിജേഷ് അടക്കം 17 ഇന്ത്യക്കാരും അഞ്ച് ഇറ്റലിക്കാരുമുള്ള കപ്പല്‍ തട്ടിയെടുത്തത്. 2011 ഫിബ്രവരി എട്ടിന് സുഡാനില്‍ നിന്ന് മലേഷ്യയിലേക്ക് ക്രൂഡ് ഓയിലുമായി പോകുകയായിരുന്ന എം.വി. സവീനാ കാലിന്‍ എന്ന ഇറ്റാലിയന്‍ കപ്പലിനെയാണ് കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡൊക്കോട്രാ ദ്വീപിന് സമീപം റാഞ്ചിയത്. പ്രൊട്ടെയ്‌ലോ ഡിമാറ്റോ എന്ന ഇറ്റാലിയന്‍ കമ്പനിയുടെതാണ് കപ്പല്‍. ബിജേഷിനെ കൂടാതെ കോട്ടയം ചുങ്കം സ്വദേശി ശ്രീഹരി, കാസര്‍കോട് സ്വദേശി ഫാസില്‍ എന്നിവരെയും ബന്ധിയാക്കിയിരുന്നു. 11.5 ദശലക്ഷം ഡോളര്‍ കപ്പല്‍ കമ്പനിയുടെ ഇന്‍ഷൂറന്‍സ് ഏജന്‍സി കടല്‍ക്കൊള്ളക്കാര്‍ക്ക് കൈമാറിയാണ് കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചത്.
ദിവസം ഒറ്റ നേരമാണ് ആഹാരം നല്കിയിരുന്നത്. ഒരു ബോട്ടില്‍ വെള്ളമാണ് കുടിക്കാന്‍ നല്കുക. ഇതില്‍നിന്നു തന്നെ കൊള്ളക്കാരുടെ ബാക്കി പീഡനങ്ങള്‍ ഊഹിക്കാമല്ലോയെന്ന് ബിജേഷ് പറഞ്ഞു. 15 വയസ്സു മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ ആയുധധാരികളായ കൊള്ളക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. പുറംലോകവുമായി ബന്ധം പുലര്‍ത്താന്‍ കൊള്ളക്കാര്‍ അനുവദിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ 21നാണ് മോചനം നേടിയത്. മോചനശേഷം ഫ്യുജി വഴിയാണ് ഇന്ത്യയിലെത്തിയത്. തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ബിജേഷ് നന്ദി പറഞ്ഞു.