1961 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരാണ് ഇപ്പോഴുമുള്ളത്. അതില്‍ത്തന്നെ 40 പേര്‍ കുറവുണ്ട്. ഇരുപത് വര്‍ഷമായി ഒട്ടേറെ പുതിയ ചികിത്സാ വിഭാഗങ്ങളും തിയേറ്ററുകളും തീവ്രപരിചരണവിഭാഗങ്ങളും വന്നിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി തുടങ്ങി നാലു വര്‍ഷം കഴിഞ്ഞു. ഇവിടേക്കൊന്നും ഒരാളെപ്പോലും പുതുതായി നിയമിച്ചിട്ടില്ല.
പല വാര്‍ഡുകളിലും ആവശ്യത്തിന് നഴ്‌സുമാരില്ല. രണ്ട് വാര്‍ഡുകളുടെ ചുമതല ഒരു നഴ്‌സ് തന്നെ വഹിക്കേണ്ടതായി വരുന്നു. വാര്‍ഡില്‍ ഒരു വട്ടം പരിശോധന കഴിഞ്ഞ് ഡോക്ടര്‍മാര്‍ പോയാല്‍ പിന്നെ നഴ്‌സുമാരാണ് രോഗികള്‍ക്ക് ആശ്രയം. എന്നാല്‍ പലപ്പോഴും രാത്രിയില്‍ രണ്ടു വാര്‍ഡിലേക്ക് ഒരു നഴ്‌സാണ് ഉണ്ടാവുന്നത്. എല്ലാ രോഗികള്‍ക്കും മരുന്നും ഇന്‍ജക്ഷനും പോലും യഥാസമയം കിട്ടുന്നില്ല. ഒന്നില്‍ കുടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലായാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. അഡ്മിഷന്‍ കഴിഞ്ഞ അടുത്ത ദിവസങ്ങളില്‍ രോഗിയുടെ പേര് രജിസ്റ്ററില്‍ സ്വീകരിക്കല്‍, കട്ടില്‍ അനുവദിക്കല്‍, ഇടയ്ക്ക് ലാബില്‍പോയി രക്തപരിശോധനാ ഫലം ശേഖരിക്കുക, ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മരുന്നുകള്‍ നല്‍കല്‍. മരണമുണ്ടായാല്‍ അതിന്റെ കടലാസുകള്‍ തയ്യാറാക്കല്‍ തുടങ്ങി പല ജോലികളാണ് ഇവര്‍ക്ക്. ഇതിനെല്ലാംകൂടി ഒന്നോ രണ്ടോ പേര്‍ മാത്രമാകുമ്പോള്‍ രോഗികള്‍ കാത്തിരുന്ന് വലയും.
ആയിരത്തി അഞ്ഞൂറിലേറെ കിടക്കകളാണ് മെഡിക്കല്‍ കോളേജിലുള്ളത്. എന്നാല്‍ ഒരേ സമയം ഇതിന്റെ ഇരട്ടിയോളം പേരാണ് കിടത്തിചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
എകദേശം മുവായിരത്തോളം രോഗികളെ ശുശ്രൂഷിക്കാന്‍ ആകെയുള്ളത് 310 നഴ്‌സുമാര്‍. ഇതിലാണ് നാല്‍പതുപേരുടെ കുറവ്. ഇത് കൂടാതെ ആകെയുള്ളതിന്റെ പത്ത് ശതമാനം പേര്‍ അവധിയിലായിരിക്കും.
ഒ.പി, കാഷ്വാലിറ്റി, ഐ.സി.യു. എന്നിവിടങ്ങളിലേക്കും ഇതില്‍നിന്ന് വേണം ആളെക്കൊടുക്കാന്‍. മറ്റ് അത്യാവശ്യങ്ങള്‍ കഴിഞ്ഞാല്‍ 240 പേരെ കിട്ടിയാലായി. മൂന്നു ഷിഫ്റ്റുകളിലായാണ് ഇവരെ വിന്യസിക്കുന്നത്. ഒരു ഷിഫ്റ്റില്‍ കഷ്ടിച്ച് എണ്‍പതുപേര്‍. രാത്രിഷിഫ്റ്റില്‍ ആളെ കുറച്ചിടുമ്പോള്‍ നൂറിലേറെ പേര്‍ക്ക് ഒരാള്‍ എന്നതാണ് അവസ്ഥ. നാലു രോഗിക്ക് ഒരു നഴ്‌സ് വേണ്ടിടത്താണ് ഇത്. ഐ.എം.സി.എച്ചില്‍ ആകെയുള്ളത് 130 പേര്‍. ഇവിടെയും സ്ഥിതിമെച്ചമല്ല.