Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 3 February 2012

അത്തോളി:സഹപാഠികള്‍ കൂടപ്പിറപ്പുകളായി; റീനക്ക് താമസിക്കാന്‍ സ്നേഹക്കൊട്ടാരം

സഹപാഠികള്‍ കൂടപ്പിറപ്പുകളായി; റീനക്ക് താമസിക്കാന്‍ സ്നേഹക്കൊട്ടാരം
അത്തോളി: കുടിലില്‍നിന്ന് കൊട്ടാരത്തിലേക്ക് എന്ന വാക്യം റീനക്കിനി ഭാഷയിലെ ഒരു ആലങ്കാരികപ്രയോഗമല്ല, സ്വന്തം ജീവിതത്തിന്‍െറ
നേര്‍ക്കാഴ്ചയാണ്. സഹപാഠികള്‍ സമ്മാനിച്ച വീട് പക്ഷേ വലുപ്പംകൊണ്ടല്ല; മറിച്ച്  സ്നേഹത്തിന്‍െറയും കൂട്ടായ്മയുടെയും തിളക്കംകൊണ്ടാണ് കൊട്ടാരമായി മാറുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ അമ്മയുടെ സഹോദരന്‍െറ സ്ഥലത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്ന അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി റീനക്കും കുടുംബത്തിനുമാണ് സഹപാഠികളുടെ സഹായവും ഉത്സാഹവും ചേര്‍ന്നപ്പോള്‍ തലചായ്ക്കാനൊരിടം ലഭിച്ചത്.
പിതാവ് നേരത്തേ മരിച്ച റീന രോഗിയായ അമ്മയോടും സഹോദരിയോടുമൊപ്പമാണ് താമസിച്ചുവരുന്നത്. നാഷനല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തകരിലൂടെ ഇവരുടെ ദുരിതജീവിതത്തെക്കുറിച്ച് പുറംലോകം അറിഞ്ഞതോടെ പല ഭാഗത്തുനിന്നും സഹായമത്തെി. അത്തോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എ.കെ. രാജന്‍ ചെയര്‍മാനും നാഷനല്‍ സര്‍വീസ് സ്കീമിന്‍െറ ചുമതല വഹിക്കുന്ന എം. ലീനടീച്ചര്‍ കണ്‍വീനറുമായ സമിതി ഭവനനിര്‍മാണത്തിന് നേതൃത്വം നല്‍കി.
ധനസഹായമായി ലഭിച്ച ആറുലക്ഷം രൂപയും ഇ.എം.എസ് ഭവന പദ്ധതിപ്രകാരമുള്ള ഒരു ലക്ഷം രൂപയും ചേര്‍ത്ത് അത്തോളി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം അഞ്ച് സെന്‍റ് ഭൂമി വാങ്ങി. പിന്നീട് എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ വീട് നിര്‍മാണം ആരംഭിക്കുകയായിരുന്നു. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, കുളിമുറി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്. കാറ്റിലും മഴയിലും കുടിലില്‍ അന്തിയുറങ്ങിയ കുടുംബത്തിന് അത് സ്നേഹക്കൊട്ടാരമായി.
അത്തോളി സ്കൂളിലെ വിദ്യാര്‍ഥികള്‍ കാണിച്ച ജീവകാരുണ്യപ്രവര്‍ത്തനം മറ്റു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും മാതൃകയാക്കേണ്ടതാണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വീടിന്‍െറ താക്കോല്‍ റീനക്ക് കൈമാറി. റീനക്ക് സ്ഥിരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുതിയ വീട്ടിലേക്ക്  ടെലിവിഷന്‍ സെറ്റ് വാഗ്ദാനം ചെയ്തു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റ് എം. മെഹബൂബ് വീട്ടിലേക്കാവശ്യമുള്ള ഗൃഹോപകരണങ്ങള്‍ കൈമാറി.
സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങിന് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമടങ്ങിയ ആയിരക്കണക്കിന് പേര്‍ സാക്ഷികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു. പന്തലായനി ബ്ളോക് പ്രസിഡന്‍റ് ടി.വി. ചന്ദ്രഹാസന്‍, ബ്ളോക് മെംബര്‍ പി.എം. ഓമന, ഗ്രാമപഞ്ചായത്ത് മെംബര്‍ ഷീബ രാമചന്ദ്രന്‍, ഗിരീഷ് മൊടക്കല്ലൂര്‍, കെ.പി. മുഹമ്മദലി, കുമാരന്‍ മാസ്റ്റര്‍, ഗംഗാധരന്‍ കൊല്ലിയില്‍, ടി പുഷ്പരാജന്‍, പി. ദാമോദരന്‍, പി.എച്ച്.എസ്.ഇ റീജ്യനല്‍ ഡയറക്ടര്‍ എ.എം. അബ്ദുറഹ്മാന്‍ എന്നിവര്‍ സന്നിഹിതരായി. കവി പി.കെ. ഗോപി പുതിയ വീട്ടില്‍ ദീപം തെളിയിച്ചു. മികച്ച പ്രവര്‍ത്തനത്തിനുളള എന്‍.എസ്.എസ് അവാര്‍ഡ് നേടിയ എം. ലീനയെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമ പാലോത്ത് സ്വാഗതവും സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

No comments:

Discuss