തിങ്കളാഴ്ച രാത്രിയാണ് അരയിടത്തുപാലം മേല്‍പ്പാലത്തില്‍ പാലക്കാട് കൂറ്റനാട് വടക്കേ വാവന്നൂര്‍ ശ്രീനിലയത്തില്‍ അക്ഷയകുമാറിന്റെയും ശാന്തകുമാരിയുടെയും മകന്‍ ശരത്തിന്റെ ജീവനെടുത്ത അപകടമുണ്ടായത്. വിവരമറിഞ്ഞ് അല്പസമയത്തിനകം തന്നെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായി. എന്നാല്‍ മരിച്ചുകഴിഞ്ഞാല്‍ ആകെ ദാനം ചെയ്യാവുന്നത് കണ്ണുകളാണ്. അതിന് തയ്യാറാണെന്ന് ബന്ധുക്കള്‍ ആസ്പത്രി അധികൃതരെ അറിയിച്ചെങ്കിലും അപകടമരണമായതിനാല്‍ കണ്ണെടുക്കല്‍ എളുപ്പമല്ലായിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റിന് മുമ്പ് കണ്ണെടുക്കാനാവില്ലെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ശരത്തിന്റെ പിതാവ് എല്‍.ഐ.സി. ജീവനക്കാരനായ അക്ഷയകുമാറിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കള്‍ ശ്രമം തുടര്‍ന്നു. എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ രാഷ്ട്രീയ ഭരണനേതൃത്വവുമായും ഉന്നത പോലീസ് അധികൃതരുമായും ബന്ധപ്പെട്ടതോടെ രാത്രി ഒന്നേമുക്കാലോടെ പോലീസ് ഇന്‍ക്വസ്റ്റിനെത്തി. കണ്ണ് ദാനത്തിന് തയ്യാറാണെന്ന് അക്ഷയകുമാര്‍ എഴുതി നല്‍കിയതോടെ പുലര്‍ച്ചെ മൂന്നേ മുക്കാലോടെ കോംട്രസ്റ്റ് കണ്ണാസ്പത്രിയില്നിന്നെത്തിയ സംഘം കണ്ണ് നീക്കം ചെയ്തു. ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹന്റെ നേതൃത്വത്തില്‍ രണ്ടുപേര്‍ക്ക് സര്‍ജറിയിലൂടെ ശരത്തിന്റെ കണ്ണുകള്‍ നല്‍കി. വെള്ളയില്‍ ഉഷാ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്ററ്റിയൂട്ടില്‍ എം.എം.വി. വിദ്യാര്‍ഥിയായിരുന്നു ശരത്.