പാചക വാതക ടാങ്കറുകള്‍ അപകടത്തില്‍പ്പെട്ടാല്‍ രണ്ട് രീതിയിലാണ് പരിഹാരം. ടാങ്കറുകള്‍ നീക്കം ചെയ്യുന്നതാണ് ആദ്യരീതി. ടാങ്കര്‍ നീക്കം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണങ്കില്‍ വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റും. രക്ഷാവാഹനം ഉപയോഗിച്ചാണ് വാതകം മാറ്റി നിറയ്ക്കുന്നത്.
വാതകം മാറ്റാന്‍ തീരുമാനിക്കുന്നത് തന്നെ സ്ഥിതി ഗുരുതരമാകുമ്പോഴാണ്. വാതകച്ചോര്‍ച്ച അടക്കമുള്ള അപകടഭീഷണി നിലനില്‍ക്കുന്ന അവസരത്തില്‍ രക്ഷാ വാഹനം വൈകുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രക്ഷാ വാഹനം ഉള്ളതിനാല്‍ അവരുടെ ടാങ്കറുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ കൊച്ചിയില്‍ നിന്ന് പെട്ടെന്ന് എത്തിക്കാന്‍ കഴിയും. എന്നാല്‍, മറ്റ് കമ്പനികളുടെ ടാങ്കറുകള്‍ അപടത്തില്‍പ്പെട്ടാല്‍ ഐ.ഒ.സി.യുടെ വാഹനമോ, മംഗലാപുരം, കോയമ്പത്തുര്‍ , ബാംഗ്ലൂര്‍ എന്നിവടങ്ങളിലെ രക്ഷാ വാഹനമോ എത്തിക്കുയാണ് നിലവില്‍ ചെയ്യുന്നത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ടാങ്കര്‍ ലോറികള്‍ മറിയുന്നത് സാധാരണയാണ്. ദിവസങ്ങളോളമെടുത്താണ് ടാങ്കര്‍ നീക്കം ചെയ്യാന്‍ കഴിയുന്നത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ ചൊവ്വാഴ്ച മറിഞ്ഞ പാചകവാതക ടാങ്കര്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് നീക്കം ചെയ്തത്. കൊച്ചിയില്‍ നിന്ന് രക്ഷാ വാഹനം എത്തിയ ശേഷമായിരുന്നും ടാങ്കര്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞത്. രക്ഷാവാഹനം രണ്ട് തവണ തകരാറിലായതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ടാങ്കറുകള്‍ മറിഞ്ഞാല്‍ സാധാരണ രീതിയില്‍ ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്ത് അപകടസ്ഥിതി തരണം ചെയ്യുകയാണ് പതിവ്.
ടാങ്കറുകള്‍ മറിയുന്നത് അതത് പ്രദേശത്ത് സൃഷ്ടിക്കുന്ന ഭീതി വളരെ വലുതാണ്. ഇതിനു പുറമേ സമീപ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗതാഗത നിയന്ത്രംണം ഏര്‍പ്പെടുത്തുകയും ചെയ്യും. ഇത്തരംത്തില്‍ നാട്ടുകാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നതാണ് ഓരോ ടാങ്കര്‍ അപകടങ്ങളും. കൊച്ചിയിലുള്ളത് എല്ലാ പെട്രോളിയം കമ്പനികള്‍ക്കും ഉപയോഗിക്കാവുന്നതാണെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാവാഹനത്തിന് 50 ലക്ഷം രൂപയോളം വരുമെന്നതിനാല്‍ എല്ലാ കമ്പനികള്‍ക്കും എല്ലാ സംസ്ഥാനങ്ങളിലും വാങ്ങി ഉപയോഗിക്കാനാകില്ലെന്നും കമ്പനി അധികൃതര്‍ പറയുന്നു. ദിവസവും നൂറ് കണക്കിന് ടാങ്കറുകളാണ് ഓരോ പെട്രോളിയം കമ്പനികളുടേതുമായി സംസ്ഥാനത്തുകൂടി സഞ്ചരിക്കുന്നത്.