Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

ദേശീയപാത 45 മീറ്ററാക്കുന്നതിനെതിരെ പ്രതിഷേധം പ്രധാനകേന്ദ്രങ്ങളില്‍ അടിപ്പാത




കോഴിക്കോട്: ദേശീയപാത കടന്നുപോവുന്ന പ്രധാനകേന്ദ്രങ്ങളില്‍ അടിപ്പാത കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം പറഞ്ഞു. ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ ...
സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലമെടുപ്പ് പരാതികള്‍ സമര്‍പ്പിക്കാന്‍ ഭൂവുടമകള്‍ക്ക് ഫിബ്രവരി 10 വരെ സമയം നല്‍കും. തീരദേശ പഞ്ചായത്തുകളില്‍ കുടിഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ സി.ആര്‍.സെഡ് വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതിനും നഷ്ടപരിഹാരത്തുകയ്ക്ക് നികുതി ഇളവ് നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കും. കൊയിലാണ്ടിയില്‍ 45 മീറ്റര്‍ റോഡിന് പകരം എലവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന ആവശ്യവും സര്‍ക്കാറിനെ അറിയിക്കും. 25-ന് വീണ്ടും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ഇരുചക്രവാഹനങ്ങളെയും മുച്ചക്രവാഹനങ്ങളെയും ടോള്‍പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.


എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെതിരെയും ദേശീയപാതയുടെ വീതി 45 മീറ്ററാക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധമാണ് യോഗത്തിലുണ്ടായത്. 30 മീറ്ററില്‍ റോഡിന്റെ വീതി നിജപ്പെടുത്തണമെന്ന് ചില ജനപ്രതിനിധികളും സമരസമിതി നേതാക്കളും ആവശ്യപ്പെട്ടു. ഇത് യോഗത്തിന്റെ ഒരു പൊതുവികാരമായി സര്‍ക്കാറിനെ അറിയിക്കണമെന്ന് ആവശ്യമുയര്‍ന്നു. ബി.ഒ.ടി. പാത ഉപേക്ഷിക്കാതെ യോഗം തുടരരുതെന്നാവശ്യപ്പെട്ട് സമര സമിതിക്കാര്‍ ബഹളംവെക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഒരു കാരണവശാലും പദ്ധതി അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. 30 മീറ്ററില്‍ മതിയെന്ന ആവശ്യത്തിന് തദ്ദേശ സ്വയംഭരണ പ്രതിനിധികളും ചില രാഷ്ട്രീയ പ്രതിനിധികളും പിന്തുണ പ്രഖ്യാപിച്ചു. സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഇവര്‍പറഞ്ഞു. 45 മീറ്ററില്‍ റോഡ് വേണ്ട എന്നുതന്നെയായിരുന്നു വ്യപാരികളുടെയും ആവശ്യം. 30 മീറ്റര്‍ റോഡ് മതിയെന്ന് പറഞ്ഞ യോഗം കഴിഞ്ഞതിനുശേഷവും സമര സമിതി പ്രവര്‍ത്തകര്‍ പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.


നാലും അഞ്ചും സെന്റ് ഭൂമിയുള്ളവരുള്‍പ്പെടെ നിരവധി പേരാണ് പദ്ധതികൊണ്ട് പെരുവഴിയിലാവുന്നത്. നൂറുകണക്കിന് വ്യാപാരികള്‍ക്കും അവരുടെ ജീവിത മാര്‍ഗം നഷ്ടപ്പെടും. അതുകൊണ്ട് റോഡിന്റെ വീതികുറയ്ക്കണമെന്നാണ് സമരക്കാര്‍ പറയുന്നത്. ആകെ 10 സെന്റ് ഭൂമിയുള്ള താന്‍ ബൈപ്പാസ് നിര്‍മിക്കുന്നതിന് വേണ്ടി നേരത്തേ തന്നെ നാലരസെന്റ് ഭൂമി കൊടുത്തിട്ടുണ്ട്. ഇനി ദേശീയപാതയ്ക്ക് വേണ്ടിക്കൂടി ഭൂമി എടുത്താല്‍ പോകാന്‍ മറ്റൊരിടമില്ലെന്ന് വടകര ചോറോട് സ്വദേശി ഏരോരത്ത് സരോജിനി പറഞ്ഞു. സരോജിനിയുടെ വീടിന്റെ പകുതിഭാഗമാണ് സ്ഥലമെടുക്കുമ്പോള്‍ പൊളിക്കേണ്ടി വരിക. ഇവിടെ പുതിയ വീടും നിര്‍മിക്കാന്‍ കഴിയില്ല. ഇത്തരം നിരവധി ആളുകളാണ് ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമെടുക്കുമ്പോള്‍ കുടി ഒഴിപ്പിക്കപ്പെടുക. അതുകൊണ്ട് ഇവരുടെ കൂടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പദ്ധതി നടപ്പാക്കാവൂ എന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും ആവശ്യപ്പെട്ടു.


പുനരധിവാസ പാക്കേജില്‍ പോരായ്മയുണ്ടെന്ന് കെ. ദാസന്‍ എം.എല്‍.എ. പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് മുമ്പേ പുനരധിവാസം പൂര്‍ത്തിയാക്കണമെന്നും ഇതിന്റെ പേരില്‍ ഒരാളെയും കണ്ണീരു കുടിപ്പിക്കരുതെന്നും സി.കെ. നാണു എം.എല്‍.എ. പറഞ്ഞു. പാര്‍ട്ടി പ്രതിനിധികളായ സി. അബ്ദുറഹ്മാന്‍, മനയത്ത് ചന്ദ്രന്‍, ടി.വി. ബാലന്‍, ശിവദാസന്‍, ടി.കെ. സുരേഷ്, യു. രാജീവന്‍, സി. വീരാന്‍കുട്ടി, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ. ലോഹ്യ, വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതിനിധി രാജീവ്, വ്യപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Discuss