Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 5 December 2011

വെള്ളം കുടിക്കുമ്പോള്‍ സൂക്ഷിക്കുക

 

കോഴിക്കോട്: ജില്ലയിലെ കുടിവെള്ളത്തില്‍ മാരകമായ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്ന കോളിഫോം ബാക്ടീരിയകള്‍ വന്‍തോതിലുണ്ടെന്ന് കണ്ടെത്തി. മനുഷ്യവിസര്‍ജ്യങ്ങള്‍ കലരുന്നതാണ് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കുടിവെള്ളത്തില്‍ വര്‍ധിക്കാന്‍ കാരണം. യുനിസെഫിന്‍േറയും ജലവിഭവ വകുപ്പിന്‍േറയും സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ നാലായിരത്തോളം എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ നടത്തിയ പരിശോധനയിലും പഠനത്തിലുമാണ് കണ്ടെത്തല്‍.
വിവിധ ഘട്ടങ്ങളായി നടത്തിയ പഠനത്തില്‍ നഗരസഭാ പരിധിയില്‍ നിന്ന് 1379ഉം 44 ഗ്രാമപഞ്ചായത്തുകളില്‍നിന്നും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളില്‍നിന്നുമായി 2664ഉം ഉള്‍പ്പെടെ 4043 കുടിവെള്ള സാമ്പിളുകളാണ് പരിശോധനക്കെടുത്തത്.
കോര്‍പ്പറേഷന്‍ പരിധിയില്‍ നല്ലളം, കോട്ടൂളി, പാലാഴി, ബേപ്പൂര്‍, മേരിക്കുന്ന്, നടക്കാവ്, പരപ്പില്‍, കാരപ്പറമ്പ്, മൂന്നാലിങ്കല്‍, തളി, വെള്ളിമാട്കുന്ന്, കുറ്റിച്ചിറ,വലിയങ്ങാടി, ചെലവൂര്‍, മാനാഞ്ചിറ, ചെറുവണ്ണൂര്‍, കുണ്ടുങ്ങല്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച 1379 കുടിവെള്ള സാമ്പിളുകളില്‍ 132 എണ്ണം പരിശോധിച്ചപ്പോള്‍ 106ലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. 0.79 ശതമാനത്തില്‍ ക്ളോറൈഡും 0.07 ശതമാനത്തില്‍ അയണും ഒരു ശതമാനത്തില്‍ നൈട്രേറ്റും കൂടുതലാണെന്നും 19 ശതമാനത്തില്‍ പി.എച്ച്. മൂല്യം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രദേശത്തും ഫ്ളൂറൈഡ് അനുവദനീയമായതിലും അധികമാണ്.
ജലത്തില്‍ പി.എച്ച് മൂല്യം നാലില്‍ കുറഞ്ഞാല്‍ പുളി രുചിയും 8.5ല്‍ കൂടിയാല്‍ കാര രുചിയും അനുഭവപ്പെടും. ക്ളോറൈഡിന്‍െറ ആധിക്യം കൂടിയാല്‍ ഉപ്പ് രുചിയും ഇരുമ്പിന്‍െറ അളവ് കൂടിയാല്‍ ജലം മലിനമാക്കപ്പെടുന്നതിനു പുറമെ കഴുകുന്ന പാത്രങ്ങള്‍ക്കും തുണികള്‍ക്കും നിറവ്യത്യാസവും തിളപ്പിക്കുമ്പോള്‍ കലങ്ങുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് പരിധിയില്‍നിന്നും മുനിസിപ്പാലിറ്റികളില്‍നിന്നും ശേഖരിച്ചവയില്‍  156 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 61ശതമാനത്തിലും കോളിഫോം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യവിസര്‍ജ്യം, ഗാര്‍ഹിക ഖരമാലിന്യം, ധാതുലവണങ്ങളായ ഇരുമ്പ്, ഫ്ളൂറൈഡ്, ക്ളോറൈഡ് എന്നിവ അലിഞ്ഞുചേരുന്നതും കടലില്‍നിന്ന് ഉപ്പുജലം കയറുന്നതുമാണ് കുടിവെള്ളം മലിനമാക്കപ്പെടാനുള്ള പ്രധാന കാരണമെന്നും പഠനം വ്യക്തമാക്കുന്നു.
സമയാസമയം ക്ളോറിനേഷന്‍ നടത്തുക, കക്കൂസ് ടാങ്കുകളും കുടിവെള്ള സ്രോതസ്സുകളും തമ്മില്‍ മതിയായ അകലം പാലിക്കുക, കിണര്‍ വലകൊണ്ട് മൂടുക തുടങ്ങിയവ വഴി കുടിവെള്ളത്തിന്‍െറ മലിനീകരണതോത് കുറക്കാനാവുമെന്നും പഠനം നിര്‍ദേശിക്കുന്നു.
റിപ്പോര്‍ട്ടിന്‍െറ പ്രകാശനം ഞായറാഴ്ച മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ജലവിചാര സംഗമത്തില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സില്‍ പി. കിഷന്‍ചന്ദ്, എന്‍.ജി. സിറിയക്, പി.കെ. ജോണി, രാജന്‍, പ്രഫ. ടി. ശോഭീന്ദ്രന്‍, ടി.പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഇ.ജി. രാജു സ്വാഗതവും കെ.സി. ഫസലുല്‍ ഹഖ് നന്ദിയും പറഞ്ഞു.

Discuss